Featured Blogs

Blog Promotion By
INFUTION

Tuesday, February 3, 2009

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

8 കമന്റടികള്‍:

“എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?”
ഇതും കൊണ്ട് ഞാന്‍ പോകുന്നു.

ഭിക്കാരിയെന്നാല്‍ സ്ഥിതിസമത്വം എന്നല്ലേ അര്‍ത്ഥം. ഉര്‍ദുവിന്റെ സ്വാധീനമുള്ള ചില സ്ഥലങ്ങളില്‍ അങ്ങനാ.... ;)

ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്

ഇഷ്ടപ്പെട്ടു കേട്ടോ.. ചിരിപ്പിച്ചു...

അടിപൊളി വിവരണം!!

അവസാനം ചിലവ് ചെയ്തു ശരിക്കും ഭികാരി ആയി അല്ലെ ?? :)

ആശംസകള്‍ !!

@ ഹരിത
സമ്മതിക്കില്ല്ല..ഇവിടെ നിന്നും ഒന്നും കൊണ്ട്പോകാന്‍ ഞാന്‍ സമ്മതിക്കില്ല.

@ഞാന്‍
ഈ ഉര്‍ദ്ദുവിന്റെ സ്വധീനമുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണ്? കൊല്ലം വര്‍ക്കല കായംകുളം ആണോ?

@പകല്‍കിനാവന്‍
നന്ദി മാഷേ..നന്ദി വീണ്ടും വരിക

‌‌@ അഭി
ശരിക്കും മാഷേ....... ഇപ്പോഴും വല്ല്യ മാറ്റങ്ങള്‍ ഒന്നുമില്ല.. തനി പിച്ചക്കാരന്‍ തന്നെ

“വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി.

really funny........